മംഗൽപടി (ഷിറിയ): മംഗൽപടി ഷിറിയ 15-ാം വാർഡിലെ അംഗൻവാടിക്ക് വൻ അപകട ഭീഷണി ഉയരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും കനത്ത മഴയിലും ഒരു വലിയ മരം വഴുതിയുവീണ്, അംഗൻവാടിയുടെ അടുക്കളയും ബാത്ത്‌റൂമിന്റെ മേൽകൂരയും തകർന്നു. 17-ലധികം കുരുന്നുകൾ സജീവമായി പഠിക്കുന്ന കേന്ദ്രമാണ് ഇത്.
ഈ ദുരന്താനന്തരവും നിലനിൽക്കുന്ന അപകടഭീഷണി ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അംഗൻവാടിയുടെ മുകളിലായി ഇപ്പോഴും നിലനിൽക്കുന്ന മൂന്ന് വൻ മരങ്ങൾ ഏതു നിമിഷവും അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ളവയാണ്. സംഭവം പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
അടുക്കള ഭാഗത്തേക്ക് വീണ മരം നാട്ടുകാരുടെ ശ്രമത്തിലാണ് മുറിച്ച് മാറ്റിയത്. പക്ഷേ, ഇനി സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ച് വല്യ ആശങ്കയുണ്ട്. അതിനാൽ കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് എത്തിക്കാതിരിക്കാൻ താത്കാലിക അവധി നൽകേണ്ടിവന്നതായും അദ്ധ്യാപിക രേവതി എ.കെ. അറിയിച്ചു.
കൂടാതെ, അംഗൻവാടിക്ക് സ്വന്തം ബോർവെല്ലോ കിണറോ ഇല്ലാത്തത് കുട്ടികളുടെ കുടിവെള്ളം സംബന്ധിച്ചും വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. അടുത്തുള്ള വീട്ടിൽ നിന്ന് (ഏകദേശം 10 മീറ്റർ അകലം) വെള്ളം ശേഖരിക്കേണ്ടിവരുന്നുണ്ട്. അതേസമയം, ആംഗൻവാടിയുടെ ചുറ്റുമതിലും ഭാഗികമായി പൊളിഞ്ഞിരിക്കുകയാണ്.
“അപകടം കുഞ്ഞുങ്ങളുള്ള സമയത്തായിരുന്നെങ്കിൽ വലിയ ദുരന്തമായേനെ,” എന്ന് ടീച്ചർ രേവതി എ.കെ. പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും സ്ഥിതിഗതികൾ കണ്ട് ആശങ്കയിൽ കഴിയുന്നു.
ഭീഷണിയിൽ തളർന്ന നാടിന് ഉടൻ സർക്കാർ ഇടപെടൽ വേണം — ‘വോയ്സ് ഓഫ് മഞ്ചേശ്വരം’ ആവർത്തിക്കുന്നു.


