
മഞ്ചേശ്വരം: ചരിത്രപ്രസിദ്ധമായ മഞ്ചേശ്വരം ഉദ്യാവരം മഞ്ജിഷ്നാർ ക്ഷേത്രത്തിലെ ഐതിഹാസിക ഉത്സവം മതസൗഹാർദ്ദത്തിന്റെ മാതൃകയായി മാറി. പതിവുപോലെ, ഉത്സവ കമ്മിറ്റി ഭാരവാഹികളും പാത്രിമാരും വിഷു കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച ഉദ്യാവരം ആയിരം ജമാഅത്ത് പള്ളിയിൽ എത്തി ഔദ്യോഗിക ക്ഷണം നൽകി. ഈ പരമ്പരാഗത ക്ഷണം സ്വീകരിച്ച്, ഉത്സവ ദിനത്തിൽ ജമാഅത്ത് പ്രതിനിധികളും മുസ്ലിം സഹോദരങ്ങളും ക്ഷേത്രോത്സവ പറമ്പിൽ എത്തി സ്നേഹസന്ദേശം കൈമാറി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സൗഹാർദ്ദ പാരമ്പര്യം മഞ്ചേശ്വരം മണ്ഡലത്തിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ്. ഉദ്യാവരം പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളുടെ പേരിൽ നടക്കുന്ന വാർഷിക പരിപാടികളിലും പഞ്ചവാർഷിക ഉറൂസ് ആഘോഷങ്ങളിലും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഹൈന്ദവ സഹോദരങ്ങളും സൗഹാർദ്ദ സന്ദേശവുമായി പങ്കെടുക്കാറുണ്ട്.
ഈ വർഷത്തെ ഉത്സവത്തിൽ ഉദ്യാവരം ആയിരം ജമാഅത്ത് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് അതാവുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഇബ്രാഹിം ബട്ടർഫ്ലൈ, കോ രക്ഷാധികാരി അഹമ്മദ് ബാവാ ഹാജി എന്നിവരുടെ നേതൃത്വത്തിൽ ജമാഅത്ത് പ്രതിനിധികൾ പങ്കെടുത്തു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ ഹരീഷ് ഷെട്ടി മാട, മുക്തേഷർ കിരൺ ഷെട്ടി മാട, മുൻ മുക്തിയെഷാർ ദയക്കാർ മാട, സഞ്ജീവ ഷെട്ടി തുടങ്ങിയവർ ജമാഅത്ത് പ്രതിനിധികളെ സ്വാഗതം ചെയ്തു.
“മുൻഗാമികൾ കൈമാറിയ മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും പാരമ്പര്യം വരും തലമുറകൾക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ നിർവഹിക്കുന്നു,” ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. “ഇത്തരം സൗഹാർദ്ദ ബന്ധങ്ങൾ മാനവികതയുടെ നിലനിൽപ്പിന് അനിവാര്യമാണ്,” ഉത്സവ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരത്തിന്റെ മതസൗഹാർദ്ദത്തിന്റെ ഈ മാതൃകാപരമായ സ്നേഹസംഗമം മുഴുവൻ മനുഷ്യസ്നേഹികൾക്കും പ്രചോദനമാണ്.
*വോയിസ് ഓഫ് മഞ്ചേശ്വരം*